Followers

Saturday 5 January 2013

ദീന യുടെ ഉപ്പച്ചി


ഒരു വ്യാഴ വട്ടക്കാലത്തെ കാത്തിരിപ്പിന് ശേഷം നീലക്കുറിഞ്ഞി പൂത്തു . അതെ , ആദ്യമായിട്ടായിരുന്നു ദീന യുടെ കുഞ്ഞു മുഖത്തു അത്രേം വിടര്‍ന്ന പുഞ്ചിരി വിരിഞ്ഞത് . ക്ലാസിലാകെ ഒരു പൂത്തുമ്പി പോലെ പാറി നടന്നു അവളൊരു വിശേഷം പറഞ്ഞു. ന്ടുപ്പാച്ചിടെ കത്ത് വന്നു ..കൂട്ടുകാര്‍ അവള്‍ക്കു ചുറ്റും കൂടി ...കുറെ കുഞ്ഞു ചെവികള്‍ അവളുടെ സന്തോഷത്തിലേക്കു കാതോര്‍ത്തിരുന്നു . ദീന യുടെ ഉപ്പാച്ചിയെ എല്ലാവര്‍ക്കുമറിയാം ..ഉടുപ്പിടാത്ത ഒരു കുഞ്ഞു വാവയെയും എടുത്ത് തടിച്ചു ഭംഗിയുള്ള ഒരാളിരിക്കുന്ന ഫോട്ടോ ദീന ഇടയ്ക്കിടെ ക്ലാസ്സില്‍ കൊണ്ട് വരും .."എന്ടുപ്പാച്ചിയാ ...ഈ കുഞ്ഞു വാവ ഞാനും" ..അവള്‍ സ്വയം പരിചയപ്പെടുത്തും.

അത്രയെ ദീനക്കുമറിയൂ അവളുടെ ഉപ്പച്ചി യെക്കുറിച്ച് ...ആദ്യമൊക്കെ ദീന പറയാറുണ്ടായിരുന്നു ..എന്ടുപ്പച്ചി സൌദി ന്നു വരും .കൊറേ മിട്ടായി കൊണ്ട് തരുമെന്നൊക്കെ . പക്ഷെ കൂട്ടുകാരുടെയൊക്കെ ഉപ്പമാര്‍ ഗള്‍ഫീന്ന് വന്നും, പോയും കൊണ്ടിരുന്നു ..ദീന യുടെ ഉപ്പച്ചി മാത്രം വന്നില്ല . ലാസ്റ്റ്‌ ബെഞ്ചിലിരിക്കുന്ന മിടായിക്കൊതിയന്‍ ശരത് ദീന യെ കളിയാക്കി ..അവള്‍ടെ ഉപ്പച്ചി ഗള്‍ഫിലോന്നുമല്ല ..ഇത്രേം നാള്‍ വരാതിരിക്കോ ..ഇവള് കളവു പറയുവാ ..അന്ന് ദീന ക്ലാസ്സിലിരുന്ന് വിതുമ്പി കരഞ്ഞു. അമ്പിളി യും അത് ശരി വെച്ചു ..നമ്മള്‍ ഒന്നിലായപ്പോ തുടങ്ങിയതാ ഗള്‍ഫീന്ന് വരും നു പറയാന്‍ ..ഇപ്പൊ നാലില്‍ ആയി ..ഇനീം വന്നില്ല ..ഇത് കളവു തന്നാ. ദീന ക്ലാസിലിരുന്നു വിതുമ്പി.

വീട്ടിന്നു ഉപ്പച്ചി എപ്പഴാ വരാന്നു ചോദിക്കുമ്പോഴേ ഉമ്മച്ചി യുടെ കണ്ണ് നിറയും . "അടുത്തു വരുംട്ടോ നമ്മുടെ ഉപ്പച്ചി " , എട്ടില്‍ പഠിക്കുന്ന ചെറിയ ഇത്താത്ത അവളെ ആശ്വസിപ്പിക്കും . അല്ലാഹുനോട് വേഗം വരാന്‍ ദുആ ചെയ്യ്‌ മോളെ ,

വല്യ ഇത്താത്ത എപ്പോഴും അങ്ങനയെ പറയൂ , ശരത്തും , അമ്പിളിയും കളിയാക്കിയത് കാരണം ദീന അന്ന് കരഞ്ഞാണ് വീട്ടിലെത്തിയത്‌ .

ഉപ്പച്ചിയോടിനി കൂട്ടില്ല ..മിണ്ടില്ല ...കത്ത് പോലുമയക്കാത്ത ഉപ്പച്ചി ചീത്തയാന്നൊക്കെ പറഞ്ഞു കരഞ്ഞപ്പോ വല്യ ഇത്താത്ത ദീന യുടെ അടുക്കല്‍ വന്നു കരഞ്ഞു കലങ്ങിയ കണ്ണില്‍ ഉമ്മ വെച്ചു. "ആ കൊതിയന്‍ ശരത്തും ഉണ്ടക്കണ്ണി അമ്പിളിയും എന്നെ കളിയാക്കി ഇത്താതാ ....നമ്മുടെ ഉപ്പാച്ചി ഗള്‍ഫിലാന്നു ഞാന്‍ കളവു പറയാന്നു" ...അന്ന് രാത്രി പത്തില്‍ പഠിക്കുന്ന ദീന യുടെ ഇത്താത്ത രഹസ്യം പറഞ്ഞു , നമ്മുടെ ഉപ്പാച്ചി ജയിലിലാ മോളെ ..ജയിലീന്ന് വിടുംബോഴെ വരാന്‍ പറ്റൂ ...ഉപ്പച്ചിയോടു കൂട്ടില്ലാന്നോന്നും പറയരുതേ . നമ്മളോട് വലിയ സ്നേഹാ ......ഇത്താക്കൊര്‍മയുണ്ട് ..ദീന കുഞ്ഞാ യിരുന്നപ്പോഴാല്ലേ ഉപ്പച്ചി പോയെ .....മോളെ ഉമ്മ വെച്ചു എന്ത് കരച്ചിലായിരുന്നെന്നോ ...

ദീന ക്ക് ആ രാത്രിക്ക് ഉറങ്ങാന്‍ പറ്റിയില്ല ..ഉപ്പച്ചിയോടു കൂട്ടില്ല ..ചീത്തയാ എന്നൊക്കെ പറഞ്ഞത്‌ അവളുടെ കുഞ്ഞു മനസ്സില്‍ കുറ്റ ബോധം തോന്നിപ്പിച്ചു .....സിനിമയില്‍ കാണുന്ന ജയിലും വെറുതെ തല്ലും കുത്തെം ഒക്കെ ചെയ്യുന്ന പോലീസുകാരും അവളുടെ മനസ്സിലേക്ക് വന്നു . ഇത്താത്ത പറഞ്ഞ പോലെ എത്രേം പെട്ടെന്ന് ഉപ്പച്ചിയെ വിടാന്‍ കുഞ്ഞു മനസ്സ് പ്രാര്‍ഥിച്ചു.

പിന്നെയുള്ള ദിവസങ്ങളില്‍ ദീന ക്ക് പലതും വ്യക്തമായി .ഉമ്മച്ചിയുടെ കണ്ണ് നിറയാതിരിക്കാന്‍ ഒരിക്കല്‍ പോലും ഉപ്പച്ചിയെ കുറിച്ചു ചോദിക്കാതിരിക്കാന്‍ അവള്‍ പഠിച്ചു . മൂന്നു പെണ്‍കുട്ടികളെ വളര്‍ത്താനും പഠിപ്പിക്കാനുമുള്ള ഉമ്മച്ചിയുടെ പെടാപ്പാട് . ഗ്രിഹ നാഥന്റെ ശൂന്യതയില്‍ ഉറങ്ങി കിടക്കുന്ന വീട് ..ഉമ്മച്ചി മക്കളോട് എപ്പോഴും പറയും നന്നായി പഠിക്കണം ..ഉപ്പച്ചി വരുമ്പോ മിടുക്കി കുട്ടികളായിരിക്കണം.

ഉപ്പച്ചിയുടെ വരവിനായി പ്രാര്‍ഥിച്ചു , പ്രാര്‍ഥിച്ചു ദിവസങ്ങള്‍ കടന്നു പോയി . ദീന ആറാം ക്ലാസിലായി ...

അമ്പിളിയും ശരത്തുമൊക്കെ ഇപ്പോഴും ദീന യുടെ ഒപ്പം തന്നെ ഉണ്ട് . ഇപ്പൊ ആരും അവളെ കളി യാക്കാറില്ല . എത്രയും വേഗം ദീന യുടെ ഉപ്പച്ചിയെ ജയിലീന്ന് വിടണേ എന്നാണു എല്ലാ കൂട്ടുകാരുടെയും പ്രാര്‍ത്ഥന ..ആ കാത്തിരിപ്പിലെക്കാണ് ഒരു കത്ത്‌ വന്നത് ..എന്താ കത്തില്‍ ..ഉപ്പച്ചി വരോ ..ജൈലീന്നു വിട്ടോ ദീന വിടര്‍ന്ന കണ്ണിലേക്ക് നോക്കി അനു ചോദിച്ചു ..വരും അനൂ ..പെരുന്നാള്‍ കഴിഞ്ഞാ എത്തുമെന്നാ ...മിട്ടായി വേണം ...ശരത് ഓര്‍മിപ്പിച്ചു ..അവന്റെ മിട്ടായി കൊതി , ഇപ്പോഴും തീര്‍ന്നിട്ടില്ല , അനു കളിയാക്കി ...ജയിലീന്ന് വരുമ്പോ മിട്ടായി ഒന്നും ഉണ്ടാവില്ല , വന്നിട്ട് വാങ്ങി തരാംട്ടോ ശരത്തെ , ദീന ആശ്വസിപ്പിച്ചു .

ബലി പെരുന്നാളിന്റെ നാല് ദിവസത്തെ അവധി കഴിഞ്ഞു വീണ്ടും സ്കൂളിലേക്ക് ..പുത്തന്‍ ഉടുപ്പും പുത്തന്‍ വിശേഷങ്ങളുമായി ....ഒരിക്കലും തീരാത്ത വിശേഷങ്ങള്‍ തന്നെയാണ് കുട്ടിക്കാലത്തെ എന്നും സന്തോഷ പൂര്‍ണ്ണമാക്കുന്നതും.

6 ബി യിലെ സന്തോഷങ്ങളിലേക്ക് ദീന മാത്രം എത്തിയില്ല ..പകരം അവളെ ചുറ്റി പറ്റി പല വിവരങ്ങളും ക്ലാസ്സിലും , സ്കൂളിലും പര ന്നു .....ദീന യുടെ ഉപ്പച്ചിയെ ജയിലീന്ന് വെട്ടിക്കൊന്നു.

ദീന യുടെ നാട്ടില്‍ നിന്ന് വരുന്ന കുട്ടികളാണ് വിവരങ്ങള്‍ പങ്കു വെച്ചത് ....പൊടിപ്പും തൊങ്ങലും വെച്ചു പലരും ദീന യുടെ ഉപ്പച്ചിയുടെ മരണത്തെ പറ്റി വിശേഷിപ്പിച്ചു കൊണ്ടിരുന്നു ...കുട്ടികള്‍ അങ്ങനെയാണല്ലോ ..മുതിര്‍ന്നവരില്‍ നിന്നും കൌതുകത്തോടെ ഓരോ വാര്‍ത്തകളെയും കാതോര്‍ക്കും ...പിന്നെ കുഞ്ഞു ലോകത്തേക്ക് അത് പങ്കു വെക്കലി ലാവും അവരുടെ ശ്രദ്ധ ...മയക്കു മരുന്ന് കൊണ്ടോയിട്ടാ ജൈലീ കുടുങ്ങിയെ ...കൊറേ പൈസ ഉണ്ടാക്കാന്‍ കൊണ്ടോയതെന്നാ എന്റെ ഉമ്മ പറഞ്ഞത്‌ ..ദീന യുടെ തൊട്ടടുത്ത വീട്ടിലെ അനസ്‌ പറഞ്ഞു ..കുട്ടികള്‍ അവനു ചുറ്റും കൂടി . ദീന കരയുന്നുണ്ടോ തിക്കിത്തിരക്കി അനസിന്റെ അടുത്തേക്ക്‌ വന്നു ശരത് ആകാംഷയോടെ തിരക്കി .."ആ ഓളും ഇത്തത്തമാരും പേരും നെലവിളില്യാ,"

" ശരിക്കും അന്ന് വന്നത് കത്തല്ലാന്നു , ഓളെ ഉപ്പാനേ കൊന്നൂന്നുള്ള അറിയിപ്പാ , പെരുന്നാള്‍ കഴീം വരെ ഓളെ വീട്ടിലെ ആരോടും പറയാതിരുന്നതാ ഷഹാന തനിക്ക് കിട്ടിയ വിവരവും കൂട്ടുകാര്‍ക്കിടയില്‍ പങ്കു വെച്ചു ".

പാവം ദീന . അവളുടെ ഉപ്പച്ചി ന്നുമല്ല മയക്കു പോടീ കൊണ്ട് പോയത്‌ , ഉപ്പച്ചീടെ കൂട്ടുകാരന്‍ ചതിച്ഛതാന്നു ദീന പറഞ്ഞിട്ടുണ്ട് , എന്നിട്ടും അവള്‍ടെ ഉപ്പച്ചിയെ കൊന്നു .
വാള് വെച്ചാ അവളെ ഉപ്പച്ചിയെ വെട്ടിയതെത്രേ ..അനുവിന്റെ കണ്ണ് നിറഞ്ഞു..കുറെ ചര്‍ച്ചകള്‍ക്ക് ശേഷം 6ബി മൌനത്തിലാണ്ട് കിടന്നു.

രണ്ടു ദിവസം കഴിഞ്ഞു ക്ലാസ്സ്‌ ടീച്ചറും ശരത്തും അനുവും അടങ്ങുന്ന സംഘം ദീന യുടെ വീട്ടിലെത്തിയെങ്കിലും ആ വീട് പൂട്ടി കിടക്കുകയായിരുന്നു ..ദീന എന്നും വെള്ളമോഴിക്കുന്ന പൂന്തോട്ടം വാടി തുടങ്ങിയിരിക്കുന്നു ....

കളിയും പഠനവുമായി ദിവസങ്ങള്‍ കഴിഞ്ഞു പോയി ...ദീന വരുമെന്ന 6 ബി യിലെ കാത്തിരിപ്പു തീര്‍ന്നിരുന്നു. ...അവളും കുടുംബവും അവളുടെ ഉമ്മച്ചിയുടെ വീട്ടില്‍ പോയെന്നു അവിടത്തെ സ്കൂളില്‍ ദീന പോയി തുടങ്ങിയെന്നും അനസ്‌ വഴി അറിഞ്ഞു.

ഒരധ്യയനം കൂടി വിട പറയാനായി ..വാര്‍ഷിക പരീക്ഷക്ക്‌ ഒരാഴ്ച കൂടിയേ ഉള്ളൂ ....ഉച്ചക്കുള്ള ലഞ്ഞു ബ്രേക്കിലാണ് ദീന അവളുടെ ഉപ്പാപ്പയോടൊപ്പം സ്കൂളില്‍ എത്തിയത്‌ .

"ദീന വന്നു ..ദീന വന്നു" ..ഓഫീസിനു മുന്നില്‍ ഉണ്ട് ശരത്ത് ക്ലാസ്സില്‍ ചെന്ന് വിളിച്ചു കൂവി ...കുട്ടികള്‍ ഓരോട്ടത്തിനു ഓഫീസിലെത്തി ദീന ക്ക് ചുറ്റും നിരന്നു ....അനു ദീന യുടെ കൈ പിടിച്ചു ..ഉപ്പുപ്പ എല്ലാരേം നോക്കി ചിരിച്ചു ...ദീന ചിരിച്ചുമില്ല ...കരഞ്ഞുമില്ല ...അവള്‍ടെ വിടര്‍ന്ന കണ്ണുകള്‍ എല്ലാരേയും അന്വേഷിച്ചു.

ഇനീം ഇവിടെക്ക് വരോ ദീന ...?ഷഹാ ന പ്രതീക്ഷയോടെ ചോദിച്ചു .....

"ഇല്ല ..ഞാന്‍ ഉമ്മച്ചീടെ വീട്ടിലെ സ്കൂളില്‍ പോകാറുണ്ട് . പരീക്ഷക്കിരിക്കാന്‍ ടി .സി വേണം അത് വാങ്ങാന്‍ വന്നതാ"

കുട്ടികള്‍ നിശബ്ദരായി ..പോട്ടെ മക്കളേ ..മൌനത്തെ ലംഘിച്ചു ഉപ്പുപ്പ ദീന യുടെ കൂട്ടുകാരോട് യാത്ര ചോദിച്ചു അവളുടെ കൈ പിടിച്ചു നടന്നു പോയി ...ആ കാഴ്ചക്ക് മുന്നില്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു വീണു.

പതിനാലു വര്‍ഷങ്ങള്‍ , ശരത്തിന്റെ കണ്ണില്‍ കണ്ണ് നീര്‍ ഉരുണ്ടു കൂടി ലാപ്പിലെ സ്ക്രീനിലെ കാഴ്ച്ച മറഞ്ഞു ...ചില ഓര്‍മ്മകള്‍ അങ്ങനെയാണ് ..വര്‍ഷങ്ങളോളം പഴക്കം ചെന്നാലും കണ്ണ് നീരായിരിക്കും.

മുഖം കഴുകി വന്നു വീണ്ടും ലാപ്പിലെക്ക് ...ഫെയിസ് ബുക്കിലെ സെര്‍ച്ചില്‍ 600 ഇല്‍ പരം രിസല്‍റ്റുകള്‍.

ദീന എന്‍ , ദീന ശരഫ്‌ , ദീന മലപ്പുറം , ഓരോ പ്രൊഫൈലും ചെക്ക്‌ ചെയ്യുമ്പോ ശരത്തിന്റെ മനസ്സ് മുഴുവന്‍ അവളുടെ മുഖമായിരുന്നു ....

ചുറ്റും അവളുടെ ശബ്ദവും , " ജയിലീന്ന് വരുമ്പോ മിട്ടായി ഒന്നും കൊണ്ടും വരില്ല ..വന്നിട്ട് വാങ്ങി തരാംട്ടോ ശരത്തെ .."

അനസും അമ്പിളിയും അനുവും ശഹാനയുമൊക്കെ താനെ ഫ്രണ്ട് ലിസ്റ്റിലേക്ക് എത്തിചെര്‍ന്നിട്ടും ദീന മാത്രം വരതിരിക്കുമ്പോ 6 ബിയില്‍ അവളുടെ അഭാവം സൃഷ്ട്ടിച്ച അതെ മൂകത തന്റെ ഫ്രണ്ട് ലിസ്റ്റിലേക്ക് നോക്കുമ്പോഴും ശരത്തിന് ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു യാത്ര പോലും പറയാതെ യാത്രയായ ആ കൂട്ടുകാരിയെ മുഖ പുസ്തകം തിരിച്ചു തരുമെന്ന പ്രതീക്ഷയോടെ 24 കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ശരത്ത് മഹാദേവന്‍ റിസള്‍ട്ട് ചെക്കിംഗ് തുടരുന്നു ..

Thursday 1 November 2012

സായാഹ്നം

റിട്ടയര്‍മെന്റിനു  ശേഷം മനസ്സ് വല്ലാതെ വരണ്ട് പോയിരിക്കുന്നു .  സ്കൂളില്‍ ചിലവഴിച്ചിരുന്ന നാലഞ്ചു മണിക്കൂറുകള്‍ തനിക്ക് ചുറ്റും നിശബ്ദമായി കിടന്നു  വിഷാദത്തിലേക്ക്‌  തന്നെ പിടിച്ചു നടത്താന്‍ ശ്രമിക്കും പോലെ .....പാഠം തീര്‍ക്കാനുള്ള  നെട്ടോട്ടമില്ലാതെ , ഇടവേളകളിലെ  ബെല്ല് മുഴക്കമില്ലാതെ,  കുട്ടികളുടെ കല പില യില്ലാതെ , സഹ പ്രവര്‍ത്തകരുടെ വിശേഷങ്ങളില്ലാതെ ......അതിലുപരി  തന്റെ വീടിന്റെ  , അയല്‍ക്കാരി നബീസയുടെ പരിഭവങ്ങളില്ലാതെ , താന്‍ നട്ടു വളര്‍ത്തിയ ചെടികള്‍ക്ക് വെള്ളം കൊടുക്കാനില്ലാതെ , മെട്രോ നഗരത്തിലെ ഫ്ലാറ്റില്‍ ഒരു മാസമായപ്പോഴേക്കും കല്യാണി ടീച്ചര്‍ക്ക്‌ മടുത്തിരിക്കുന്നു .

കണ്‍പോളകള്‍ ചീര്‍ത്ത് ..മുടിയിഴകളില്‍ കൂടുതല്‍ നര   വീണു  താന്‍ കൂടുതല്‍ വയസ്സായി വന്നിരിക്കുന്നുവെന്ന് തോന്നി ...തന്റെ റൂമില്‍ നിലവിളക്ക് കൊളുത്തി സന്ധ്യാ നാമം ജപിക്കുമ്പോ ....കിലോ മീറ്റരുകള്‍ക്കപ്പുറത്തു  തന്റെ ഗംഗേട്ടനെ  തനിച്ചു വിട്ടു  പോന്നതോര്‍ത്തു അവര്‍ കരഞ്ഞു. വിളക്ക്  വെക്കാന്‍ ഒരാളില്ലാതെ അനാഥമായി  കിടക്കുന്ന ഗംഗേട്ടന്റെ  അസ്ഥിത്തറ  സദാ അവരുടെ മനസ്സിനെ നോവിച്ചു കൊണ്ടിരുന്നു .ഗംഗേട്ടന്‍ കൂടെയുണ്ടായിരുന്നെന്കില്‍ എന്ന് ഓരോ നിമിഷവും ഞാന്‍ ആഗ്രഹിച്ചു പോകുന്നു .

ഒന്നും  ചെയ്യാനില്ലാതെ ടീച്ചറുടെ ദിവസങ്ങള്‍ .. ഗംഗേട്ടന്റെ ഓര്‍മ്മകള്‍ രാവിലും ,പകലിലും അവരെ പിടിമുറുക്കി ...യൌവ്വനം തുളുമ്പുന്ന ഗംഗേട്ടന്റെ  ഫോട്ടോക്ക് മുന്നില്‍ അവര്‍ പരിഭവിച്ചു ...     ഗംഗേട്ടനി ല്ലാതെ ഒരു യൌവനം താണ്ടിയിട്ടും അനുഭവിക്കാത്ത ശൂന്യത ഇന്ന് ഞാന്‍ അനുഭവിക്കുന്നു. ഗംഗേട്ടാ   ....ചെറിയ പ്രായത്തില്‍ പറക്കമറ്റാത്ത മൂന്നു പിഞ്ചു മക്കളെ        എന്നെയെല്‍പ്പിച്ചു   ഗംഗേട്ടന്‍ യാത്രയായപ്പോ വരെ കല്ലു ഇത്ര തളര്‍ന്നിട്ടില്ല .   ഗംഗേട്ടന്‍ കൂടെയുണ്ടായിരുന്നെങ്കിലെന്നു   ഇപ്പൊ ഓരോരോ നിമിഷവും അവര്‍ ആഗ്രഹിച്ചു. 

ദിവസങ്ങള്‍  ആരെയും കാത്തുനില്‍ക്കാതെ പോയി കൊണ്ടിരുന്നു .. ആര്‍  മാസത്തിനിടയില്‍ മൂന്നു മക്കളുടെയും വീട്ടില്‍ ടീച്ചര്‍ മാറി മാറി നീന്നു. ആദ്യം ബിനോജിന്റെ അടുത്ത് ...ഭാര്യ മായ , രണ്ടു പേരും ബാങ്ക് ഉദ്യോഗസ്ഥര്‍.  8 ഇലും 9 ഇലും പഠിക്കുന്ന രണ്ടു മക്കള്‍.  സ്കൂളും , ട്യൂഷനും, ഡാന്‍സും കഴിഞ്ഞു പേരക്കിടാങ്ങളെ കാണാന്‍ കിട്ടുന്നത് പോലും അപൂര്‍വ്വം .  29 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്ന് വിട പറയുമ്പോ സഹ പ്രവര്‍ത്തകരും കൊച്ചു കുട്ടികളും ഒരുക്കിയ യാത്രയപ്പ്‌  ചടങ്ങില്‍  ബാലന്‍ മാഷ്‌  പറഞ്ഞു .
 നീണ്ട വര്‍ഷങ്ങള്‍ ഈ സ്കൂളിലെ മക്കളെ സ്നേഹിച്ചും ശകാരിച്ചും ഒരമ്മയെപ്പോലെയോ , മുത്തശ്ശിയെപ്പോലെയോ  വഴി കാട്ടിയായി കൂടെ നിന്ന ടീച്ചര്‍  നമ്മളോട് വിടപറയുന്നത് നമ്മള്‍ക്കും ടീച്ചര്‍ക്കും ഒരു പോലെ വേദന തന്നെയാണ് .  ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്തു ഇവിടം വരെ എത്തിയ ടീച്ചറുടെ ജീവിത സായാഹ്നം മക്കളുടെയും , കൊച്ചു മക്കളുടെയും സ്നേഹത്തിന് ചുറ്റും സന്തോഷ പൂര്‍വ്വമാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം .

റൂമിലിരുന്ന് മടുക്കുമ്പോ അടുക്കലയിലെക്കൊന്നു തല നീട്ടിയാ  മരുമകള്‍ പറയും
അമ്മ അവിടെയിരുന്നോളൂ ..ഇവിടെ അമ്മക്ക് ചെയ്യാന്‍ ജോലിയോന്നുമില്ലെന്നു , അതാണതിന്റെ ശരിയും .  ടീച്ചര്‍ ഉണ്ടാക്കാറുള്ള ഒരു വിഭവവും ആ അടുക്കളയില്‍ ഉണ്ടാവാറില്ല .  രാത്രിക്ക് എന്തെങ്കിലും ഉണ്ടാക്കി വെക്കാമെന്ന് വെച്ചാല്‍ അവര്‍ വരുമ്പോ പാര്‍സലുമായി വരും .ഹോട്ടല്‍ ഫുഡ്‌ തന്നെയാണ് കുട്ടികള്‍ക്കും പ്രിയം .  അവര്‍ ജോലിക്ക് പോയി  പുറത്തിറങ്ങാമെന്നു വെച്ചാ അതും പറ്റില്ല , കൊച്ചി എന്ന് വെച്ചാല്‍ അമ്മയുടെ നാട്ടിന്‍ പുറം പോലെയല്ല , പേടിക്കണം , പല തട്ടിപ്പുകളും കാണും.  എന്റെ അമ്മ തനി ശുദ്ധയായത് കൊണ്ട് എപ്പോ വീണെന്ന് ചോദിച്ചാ മതി . ഫ്ലാറ്റ് പൂട്ടി അവര്‍ പുറത്തു പോയി കഴിയുമ്പോ ടീച്ചര്‍ക്ക്‌ ശരിക്കും ശ്വാസം മുട്ടും .

ബിനു എങ്ങനെ ഇത്ര മാത്രം മാറി പോയെന്നു മാത്രം ടീച്ചര്‍ക്ക്‌ പിടി കിട്ടിയില്ല , തന്നെക്കാള്‍ വളര്‍ന്നിട്ടും അവനെപ്പോഴും ഒരു നിഴല്‍ പോലെ തന്റെ കൂടെ നിന്നിരുന്നു .  കൊച്ചിയില്‍ താമസമാക്കിയ ആദ്യ നാളുകളില്‍ ഒരു ദിവസത്തെ ലീവ് കിട്ടിയാല്‍ പോലും അവന്‍ ഓടി കിതച്ചു നാട്ടിലെത്തും . അമ്മയുടെ ഇഡ്ഡലി യും  , ദോഷയുമൊക്കെ കഴിക്കാതെയുള്ള ദിവസങ്ങള്‍ മടുക്കുന്നു അമ്മാ ..നമ്മുടെ വീടും , നമ്മുടെ തൊടിയും , ഇവിടുത്തെ കാറ്റും , അച്ഛന്റെ ചെറിയ ഓര്‍മ്മകളും ..അതൊക്കെയാ ബിനുവിനു വേണ്ടത്‌ ...ഒരു  വര്‍ഷം  കൂടി കഴിഞ്ഞാല്‍ ട്രാന്‍സ്ഫെറിന്    ശ്രമിക്കണം .  ഈ ഗ്രാമത്തിന്റെ വിശുദ്ധി അറിഞ്ഞു വളര്‍ത്തണം എന്റെ മക്കളെ.
 ....ആ ബിനു തന്നെയായിരുന്നു തറവാട് ഓഹരി വെക്കണം എന്നാദ്യം ആവശ്യപ്പെട്ടതും .  രണ്ടു പെണ്‍കുട്ടികള്‍ വളര്‍ന്നു വരാ , പഴയ പോലെയൊന്നുമല്ല അവരുടെ  ഫ്യൂച്ചറിനു  വേണ്ടി നല്ലൊരു തുക   കണ്ടേ തീരൂ ...എന്റെ ഓഹരി കിട്ടിയാ എനിക്കതു  വിറ്റ്  പ്രോഫിറ്റ് കിട്ടുന്ന എന്തെങ്കിലും വല്ല മേഖലയിലും ഇന്‍വെസ്റ്റ്‌ ചെയ്യാം .
  
ബിനുവേട്ടന്‍ പറയുന്നത് ശരിയാ ....അമ്മ റിട്ടയര്‍ ആവാനായി , പിന്നെ അവിടെ തനിച്ചു നില്‍ക്കാന്‍ പറ്റുമോ ... അല്ലേലും   റിലെടിവ്സോക്കെ  പറയുന്നുണ്ട് അമ്മയെ തനിച്ചാക്കി   മക്കളൊക്കെ പോയീന്നു . ഇപ്പഴാണേങ്കില്‍  ജോലിക്ക് പോകേണ്ടത്‌ കൊണ്ടാ അമ്മ കൂടെ വരാത്തതെന്നെങ്കിലും  ഞങ്ങള്‍ക്ക് പറയാം. .  റിട്ടയര്‍ ആയാല്‍ അമ്മ ആ നാട് വിട്ടു പൊന്നെ മതിയാവൂ ..അല്ലേല്‍ പേരുദോഷം ഞങ്ങള്‍ മക്കള്‍ക്കാവും . അല്ലേല്‍ ഞങ്ങള്‍  മൂന്നു പേരില്‍ ഒരാള്‍ അവിടെ താമസിക്കാന്‍ തയ്യാറാവണം . അതിനു പറ്റിയ സാഹചര്യം ഞങ്ങള്‍ക്കാര്‍ക്കുമില്ലെന്നു അമ്മക്കറിയുന്നതല്ലേ...

ചെറിയ  മോന്‍ മനോജു അങ്ങനെയാണ് ..അവനു പറയാനുള്ളത്‌ വെട്ടി തുറന്നങ്ങനെ പറയും ,  ഗംഗേട്ടന്‍ മരിക്കുമ്പോ ഒന്നര വയസ്സായിരുന്നു അവനു . അച്ഛന്റെ മുഖം പോലും ഒര്‍മയില്ലാത്ത അവനോടു ടീച്ചര്‍ക്ക്‌ പ്രത്യേക വാത്സല്യമായിരുന്നു .  നാട്ടു നടപ്പനുസരിച്ചു ചെറിയ മക്കളല്ലേ തറവാട്ടില്‍ നില്‍ക്കേണ്ടത്‌ . മനൂനു  റീനേം  മോനേം കൊണ്ട് അമ്മയുടെ അടുത്തു വന്നു നിക്കാലോ , അമ്മയും അങ്ങനെ ആഗ്രഹിക്കുന്നുണ്ട് . 

 റീന ഇടപെട്ടു . ഇന്നത്തെ കാലത്ത് നാട്ടു നടപ്പോക്കെ ആരാ നോക്കുന്നെ , റീനെചിക്ക് അറിയാല്ലോ , രേണു ഒറ്റ മോളാ  ഞങ്ങള്‍  ഇവിടേയ്ക്ക് മാറിയാ അവളുടെ ഡാഡി യും , മമ്മിയും ഒറ്റക്കാവില്ലേ ,,

 ഇപ്പൊ ഓഹരിവെച്ച് കിട്ടിയാ ഞങ്ങള്‍ക്കും ഉപകാരമായിരുന്നു .  രഗുവേട്ടന്റെ ബിസിനസ്സോക്കെ  നഷ്ടത്തിലാ ...പറയാന്‍ ദുബായില്‍ ഷോപ്പ് ഒക്കെ ഉണ്ട്  .  വരവും , ചിലവും ഒരുവിധം  ഒപ്പിച്ചു കൊണ്ട് പോവാന്ന് ഇന്നലേം വിളിച്ചപ്പഴും രഗുവേട്ടന്‍പറഞ്ഞു .  അല്ലേലും അച്ഛന്റെ പേരില്‍ കിടക്കുന്ന ഭൂമിയില്ലേ ..അച്ഛന്‍ മരിച്ചിട്ട് വര്‍ഷമെത്രയായി ..രഗുവേട്ടന്റെ അമ്മ എപ്പോഴും പറയാറുണ്ട്‌ .  എല്ലാര്‍ക്കുമുള്ളത്    വീതം വെച്ചു കൊടുത്തൂടെ എന്ന് .

തന്റെ കയ്യില്‍തൂങ്ങി സ്കൂളില്‍ വന്ന മക്കളൊക്കെ ഇത്രേം വലുതായിപ്പോയെന്നു ഇപ്പഴാണ് ടീച്ചര്‍ക്ക്‌ ഭോദ്യമായത്‌ .  മനസ്സിലെപ്പോഴും  ഗംഗേട്ടന്‍  ഏല്‍പ്പിച്ചു  പോയ ആ കുഞ്ഞുങ്ങള്‍ തന്നെയായിരുന്നു.  എല്ലാവരും  അവരുടെതായ ജീവിതങ്ങളിലേക്ക് ചേക്കേറി കഴിഞ്ഞു .  ഗംഗേട്ടന്റെ മക്കള്‍ എങ്ങനെ ഇത്രേം  സ്വാര്‍ത്തരായി   പോയി . 


ഭാഗം  വെക്കണമെന്ന് വെച്ചാല്‍ വെക്കാം ..നിങ്ങള്‍ മൂന്നു പേരും തുല്യമായി പങ്കിട്ടെടുത്തോള് ..പക്ഷെ വില്‍ക്കാന്നു വെച്ചാല്‍ ഒത്തിരി    സങ്കടമുള്ള കാര്യമാ ..ഗംഗേട്ടനോടൊപ്പം ജീവിച്ച നല്ല ഓര്‍മ്മകളു ള്ള  വീടാ , നിങ്ങള്‍ ഓടിക്കളിച്ച  മുറ്റമാ ...നിങ്ങടെ അച്ഛന്‍ അന്ത്യ നിദ്ര  കൊള്ളുന്ന സ്ഥലാ ...ഗംഗേട്ടന്റെ  അടുത്തു  എന്നെ അടക്കാന്‍ ഇത്തിരി  മണ്ണ് ഒഴിച്ചു  ബാക്കിയൊന്നും അമ്മക്ക് വേണ്ട കുട്ടികളേ ..

ബിനുവിന്റെ നെത്രത്വത്തത്തില്‍ വീടും , ചുറ്റുപാടുമുള്ള തൊടിയും നാലാക്കി പകുത്തു ...എല്ലാവരും പോയ ശേഷം ടീച്ചര്‍  തനിച്ചിരുന്നു കരയുംബോഴാണ്  നബീസുത്ത കടന്നു വന്നതു .  ഇങ്ങളെ ന്തിനാ നിലോളിക്കുന്നെ ടീച്ചറെ എല്ലാ മക്കളും അങ്ങനൊക്കെ തന്നെയാ , നമ്മളുണ്ടാവുമ്പോ ഉള്ളത് മുറിച്ചു കൊടുത്താ നമ്മക്ക് സമാധാനമായി  മരിച്ചൂടെ ടീച്ചറെ ,
 ടീച്ചര്‍ നബീസുതയെ കെട്ടിപ്പിടിച്ചു ആ  തോളില്‍ മുഖം  ചേര്‍ത്തി പൊട്ടിക്കരഞ്ഞു .

നബീസുത്തക്കറിയോ , എന്റെ ഹൃദയമാ അവര്‍ പങ്കു വെച്ചെടുത്തത്‌ , മക്കളുടെ ഈ പ്രവര്‍ത്തി കണ്ടെന്റെ  ഗംഗേട്ടന്‍  വേദനിക്കുന്നുണ്ടാവും .ഈ നാടും വീടും വിട്ടു ഞാനിനി മക്കളുടെ കൂടെ പോവാ നബീസുത്താ , വീട് മനുവിന്റെ ഭാഗത്തിലാ ..അവനിത് വില്‍ക്കും . വീട് എനിക്ക് വേണന്ന് പറയാമായിരുന്നു ...അപ്പൊ ഗംഗേട്ടന്‍  ഉറങ്ങുന്ന മണ്ണ് അവരുടെ ഭാഗത്തിലായി പോവും ..അത് പാടില്ല നബീസുത്ത ..അവരത് വിക്കാന്‍ പോയാല്‍ എനിക്കത് സഹിക്കില്ല .  ഇപ്പൊ ഇവിടം വിട്ടു പോയാലും മരിച്ചു കഴിഞ്ഞാ ഇവിടേയ്ക്ക് തന്നെ കൊണ്ട് വരും ..ഗംഗേട്ടന്റെ അരികില്‍ അന്ത്യ നിദ്ര കൊല്ലുവാന്‍  എന്റെ ഭാഗം മാത്രമേ ഈ തൊടിയില്‍ വില്‍ക്കാതെ കിടക്കൂ .

 മനോജിന്റെ കൂടെ രണ്ടാഴ്ചയേ നിന്നുള്ളൂ . പ്രൊഫസര്‍ ദമ്പതിമാരുടെ ഒറ്റ മോളെ പ്രണയിച്ചു വിവാഹം കഴിച്ചതാണ് . ഒരാണ്‍ കുഞ്ഞുണ്ട്   . കണ്ണന്‍ ,  അവന്റെ എഞ്ചിനീയര്‍ എന്ന പോസിശന്‍  അല്ലാതെ വേറെ ഒന്നും കുടുംബത്തോടൊപ്പം     നില്‍ക്കാ നില്ലത്തത് കൊണ്ട് രേണു ന്റെ  ഡാഡി ക്കും  , മമ്മിക്കും ഈ വിവാഹത്തോടു തികച്ചും എതിര്‍പ്പായിരുന്നു .  അവളുടെ ഒറ്റ വാശിയില്‍ മാത്രം അവര്‍ സമ്മതി ച്ചു  കൊടുത്തതാണ് .  ബംഗ്ലാവ്  പോലെ തോന്നിക്കുന്ന ആ വീട്ടില്‍ നല്ല ഒരു റൂം തന്നെ മരുമകള്‍ ടീച്ചര്‍ക്കായി ഒരുക്കിയിരുന്നു .  രണ്ടു ദിവസം കൊണ്ട്  തന്നെ കണ്ണന്‍ ടീച്ചരുമായി  നന്നേ  ഇണങ്ങി  ..കണ്ണാ എന്ന് വിളിക്കുംബോഴെക്കും അവന്‍ ഓടിയെത്തും . മുത്തശ്ശിയുടെ കഥകള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ അവന്‍ വാശി പിടിച്ചു  ..   രേണു വും പണക്കാരി പെണ്ണിന്റെ ഒരു പരിഷ്കാരവുമില്ലാത്ത  സാദാരണ വീട്ടമ്മയാണ് ..ഗംഗേട്ടന്റെ  കുറിച്ചും  നാടിനെ കുറിച്ചും ടീച്ചര്‍ പറയുന്നത് കേട്ടിരിക്കാന്‍ അവള്‍ക്കിഷ്ടമായിരുന്നു .


ഞാന്‍ പറഞ്ഞതാ അമ്മ മനോജി നോട് ആ വീട് വില്‍ക്കേണ്ട എന്ന് ...കേട്ടില്ല.    രേണു പറഞ്ഞപ്പോഴാണ് ടീച്ചര്‍ തന്റെ വീട് വിറ്റതരിഞ്ഞത് .അത് നന്നായി വല്ലവരും വന്നാല്‍ വീടിനു വെളിച്ചമാവും  ..വില്‍ക്കാതെ അവിടെ കിടന്നിട്ടെന്താ ..വല്ല താമസക്കാരും വന്നാല്‍ വീടിനു വെളിച്ചമെങ്കിലും ആകും  .  അതിലൊന്നും ആരും താമസിക്കാന്‍ വരത്തുണ്ടാവില്ല .  പഴയ വീടല്ല്ലേ ഇപ്പൊ ആര്‍ക്ക അതൊക്കെ വേണ്ടേ....  വാങ്ങീട്ടു പൊളിച്ചു വേറെ വീട് വെക്കാനായിരിക്കും .

 രേണു ന്റെ മമ്മി ടീച്ചര്‍ക്ക്‌ അധികം  മുഖം കൊടുത്തതെ  ഇല്ല ..എല്‍ .പി സ്കൂളിലെ അക്ഷരം പഠിപ്പിക്കുന്ന ടീച്ചര്‍ക്ക്‌ അവരുടെ മുന്നില്‍ ഒരു വിലയും ഉണ്ടായിരുന്നില്ല .   രേണു ന്റെ പപ്പാ എപ്പോഴും പുറത്തു നിന്നൊരാളെ പോലെ അവരെ കണ്ടു .  താങ്കളുടെ സ്വകാര്യത നശിച്ചെന്ന ഒളിഞ്ഞും മരിഞ്ഞുമുള്ള കുറ്റപ്പെടുത്തലുകള്‍ക്കിടയില്‍ ടീച്ചര്‍ ഒളിച്ചോടുകയായിരുന്നു മകള്‍ റീനയുടെ വീട്ടിലേക്കു . 

അവിടെ ഏറെക്കുറെ സ്വസ്തമായിരുന്നെന്ന്നു പറയാം  ടീച്ചറെ നാടിലെ പോലെ അടുത്തടുത്ത് വീടുകള്‍ ..കുറച്ചു നടന്നാല്‍ ഒരമ്പലം ഉള്ളതും ടീച്ചര്‍ക്ക്‌ സൌകര്യമായി .  രണ്ടാണും ഒരു പെണ്ണും ആണ് അവള്‍ക്കു  . രാവിലെ അവരെ സ്കൂളില്‍ വിടുന്ന തിരക്കുകള്‍ക്കിടയില്‍ ടീച്ചര്‍ അടുക്കള യില്‍  കയറി സഹായിക്കുന്നത്  റീനക്ക് ഒരു ആശ്വാസമായി .  ഒരു  മാസമായപ്പോഴേക്കും  അയല്‍ക്കാര്‍ക്കൊക്കെ ചോദിക്കാന്‍ തുടങ്ങി .  രണ്ടാണ്‍ മക്കളുണ്ടായിട്ടും  എന്താ മോള്‍ടെ അടുത്ത നില്‍ക്കുന്നെ എന്ന് .  റീനയും പറഞ്ഞു , രഗുവേട്ടന്റെ അമ്മയും പെങ്ങന്മാരും കളിയാക്കിയെത്രേ .  മകളെ കെട്ടിച്ചു വിട്ട തറവാട്ടില്‍ നില്‍ക്കാന്‍ നാണമില്ലേ എന്ന് .  റീനയുടെ ഭര്‍ത്താവ്‌ രഘു ദുബായില്‍ ലീവിനെത്തിയപ്പോ   രഘുവിന്റെ അമ്മ ചെറിയ മോന്റെ വീട്ടില്‍ നിന്നും  രഘുവിന്റെ അടുത്തേക്ക്‌ മാറി .  രഘു നാട്ടിലുണ്ടാവുമ്പോ കൂടെ അമ്മ വേണമെന്ന് അവനു  നിര്‍ബന്ധമേത്രേ  .  പിറ്റേന്നു തന്നെ ബിനുവിനെ വിളിച്ചു വരുത്തി വീണ്ടും ആ ഇടുങ്ങിയ മുറിയിലേക്ക് ...രഘു പോവല്ലേ എന്ന് ഒരുപാട്  നിര്‍ബന്ധിച്ചു  .  റീന ഒന്നും പറഞ്ഞില്ല .ഇറങ്ങിയപ്പോ റീനയുടെ കണ്ണ് നിറഞ്ഞു .  അമ്മയെ പിടിച്ചു നിര്‍ത്തുന്നില്ല എന്റെ അമ്മ എന്നും അഭിമാനിയായിരുന്നു  രഘുവേട്ടന്റെ  ബന്ധുക്കള്‍ക്കിടയില്‍  ആ മാനം പോവാന്‍ പാടില്ല .. കാറില്‍ ഇരിക്കുമ്പോള്‍ ബിനോജ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . ടീച്ചര്‍ ഒന്നും കേട്ടില്ല . 


അവര്‍ പഴയൊരു ലോകത്തായിരുന്നു .  ഗംഗേട്ടന്‍ അസുഗം വന്നു ഹോസ്പിറ്റലില്‍ ആയ നാളുകള്‍ ..ബിനു അന്ന് രണ്ടിലാണ് ..അവനെ സ്കൂളിലാക്കി ..റീനയെ ഗംഗേട്ടന്റെ  അമ്മയുടെ അടുത്താക്കി കൈ കുഞ്ഞായ മനോജിനെയും കൊണ്ട് കഞ്ഞി പാത്രവുമായി ജില്ല ആശുപത്രിയിലേക്ക് ഒരോട്ടമാണ് .....അന്നൊക്കെ എപ്പോഴും  കണ്ണീരായിരുന്നു .  അന്ന് ഗംഗേട്ടന്‍  പറയുമായിരുന്നു ....ഞാന്‍ കാണാന്‍ ഉണ്ടായിട്ടുള്ള  കണ്ണീരാ ഇത്  ....അത് ശരിയായിരുന്നു ..ഗംഗേട്ടന്‍ പോയ പിന്നെ കരഞ്ഞില്ല .  തളര്‍ന്നില്ല ...സ്നേഹമില്ലാത്തവള്‍;, ധൈര്യമുള്ളവള്‍  . അങ്ങെനെ  കുടുംബക്കാര്‍ പലതും പറഞ്ഞു ..കല്യാണിക്ക് കരഞ്ഞിരിക്കാന്‍ സമയമില്ലായിരുന്നു. ...ഗംഗേട്ടന്‍  ഏല്‍പ്പിച്ചു പോയ കുറെ സ്വപ്‌നങ്ങള്‍ ഉണ്ട് .  അത് നിറവേറ്റാനുള്ള ഓരോട്ടമായിരുന്നു . ഗംഗേട്ടന്റെ  ജോലി ഒരു വര്‍ഷത്തിനുള്ളില്‍ കിട്ടി ..അങ്ങനെ കല്യാണി കല്യാണി  ടീച്ചരായി  ...കുട്ടികളെ  പഠിപ്പും ,  വീട്ടു ചിലവും ഒന്നിച്ചു കൊണ്ട് പോവാന്‍  ബുദ്ധി മുട്ടിയപ്പോ  ഒഴിവ്  ദിവസങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു ..ഒരു വിധവ എപ്പോഴും തന്റെടി   ആയിരിക്കണമെന്നു സമൂഹം അവരെ പഠിപ്പിച്ചു ...അത് കൊണ്ട് തന്നെ ഒരാളുടെ മുന്നിലും അവര്‍ തല കുനിച്ചില്ല ..മുപ്പതു വര്‍ഷങ്ങള്‍ ഓടിപ്പോയത് ചെയ്തു തീര്‍ക്കാനുള്ള  ഉത്തരവാദിത്വങ്ങളിലെക്കായിരുന്നു  .  ഇനി ഒന്നും ചെയ്യാനില്ല .. ഗംഗേട്ടാ  ..മരണം വരെ നമ്മുടെ മക്കളുടെ അരികിലേക്ക് മാറി മാറി ഓരോ യാത്രകള്‍ ..അതെ ഇനി എന്റെ ജീവിതതിലുണ്ടാവൂ ,...ഓരോ യാത്രയിലും കൂടെ കൂട്ടാനുള്ളത്  ഒന്ന് മാത്രം ..ഗംഗേട്ടന്റെ  ഒരു ഫോട്ടോ  ...ഗംഗേട്ടനോടോന്നിച്ചുള്ള  എട്ടു വര്‍ഷത്തെ ഓര്‍മ്മകളും ....അത് മാത്രമേ എനിക്കുള്ളൂ ഗംഗേട്ടാ  ...

Thursday 6 September 2012

പ്രണയകാലം

എന്റെ ഇഷ്ടാ
നീയെന്നെ അത്ഭുതപ്പെടുത്തുന്നു എപ്പോഴും
ഇന്ന് എന്റെ മുഖത്ത് വിടരുന്ന പുഞ്ചിരി 
അതു നീ സമ്മാനിച്ചതാണ് .
നിറമുള്ള കുറെ സ്വപ്‌നങ്ങള്‍ 
നീയാണ് തിരിച്ചെടുത്തത് .
വരണ്ടു പോയ ഹൃദയത്തിലേക്ക്‌ 
ചെറിയ ചാറ്റല്‍ മഴ പോലെ വന്ന്
നീ വന്നത് എവിടെ നിന്നാണ് ...?


നിറയെ പുഴകള്‍  ഉള്ള നാട്ടില്‍ നിന്നാണെന്ന് പറയുമ്പോള്‍
അത്ഭുതങ്ങളാണ്  എനിക്ക് ചുറ്റുമെന്നു  തോന്നിപ്പോവുന്നു
നിന്റെ നാട് ...
നീയിരിക്കുന്ന തെങ്ങിന്‍ തോപ്പ് 
താളമിട്ടോഴുകുന്ന തേജസ്വിനി പുഴ 
വളരെ മുന്‍പേ ഞാനെല്ലാം കണ്ടിട്ടുണ്ട്.
മറഞ്ഞു കിടന്ന ആ നാട് എനിക്കിപ്പോ  വ്യക്തമായി കാണാം.


അന്ന്
നിന്റെ കുഞ്ഞു നാളില്‍ 
 നിന്റെ കളിക്കൂട്ടുകരോടൊപ്പം
 ഞാനുമുണ്ടായിരുന്നു
തെങ്ങിന്‍ തോപ്പിലെ 
വൈകിട്ടത്തെ അച്ചോട്ടു കളിയില്‍  
ഞാനെന്നും കൂടാറുണ്ടായിരുന്നു
പക്ഷെ
എല്ലാരേയും തിരഞ്ഞു പിടിച്ചിട്ടും 
എന്നെ മാത്രം നിനക്ക് കണ്ടെത്താനായില്ല
നിന്റെ കണ്ണുകള്‍ എന്നെ തേടുന്നുവേന്നറിഞ്ഞിട്ടും 
എനിക്ക് നിന്നിലെക്കെത്താന്‍  
പറ്റാതെ പോയ ആ കുട്ടിക്കാലം 
ഇനിയൊരിക്കല്‍ കൂടി വരികയാണെങ്കില്‍
കുറുമ്പ് നിറഞ്ഞ കൃസുതികള്‍ കൊണ്ട് 
നിനക്ക് ചുറ്റും ഞാനൊരു പൂക്കാലം തീര്‍ക്കുമായിരുന്നു .


മഴയും , മഞ്ഞും , വേനലും 
മാറി മാറി പോഴിച്ചു 
കാലം ഉരുളുകയാണ്
മയില്‍പ്പീലി ആകാശം കാണാതെ  
ഒളിപ്പിച്ചു വെച്ച എന്റെ കുഞ്ഞു മനസ്സ്
 വളരുകയാണ്

നിലാവിനെ കാത്തിരുന്നും , 
മഴയെ പുണര്‍ന്നും, 
പുസ്തകങ്ങളോട് കൂട്ട് കൂടിയും
എന്റെ  കൌമാരം .

എനിക്ക് ചുറ്റിലും
 നിറയെ സ്നേഹം പകര്‍ന്നു എല്ലാരുമുണ്ടായിരുന്നു .
ഉപ്പ , ഉമ്മ , കൂടപ്പിറപ്പുകള്‍
ബന്ധുക്കള്‍ , കൂട്ടുകാര്‍ ..എന്നിട്ടും
എന്റെ കണ്ണില്‍ നിഴലിച്ചിരുന്ന 
വിഷാദചായ എന്തിനായിരുന്നു?
കണ്‍ നിറയെ മഴ കാണുമ്പോ 

അനിര്‍വചനീയമായ ഒരു സന്തോഷം
എന്നെ ആവരണം ചെയ്തിരുന്നു ...
ദൂരെയെവിടെയോ 
നീ മഴ കണ്ടു കൊണ്ടിരിക്കുന്നത് കൊണ്ടായിരിക്കാം


പുസ്തകങ്ങളോടൊപ്പം ഉറങ്ങുന്ന രാത്രികള്‍
എന്റേതായ സ്വകാര്യതയിലേക്ക് ഞാന്‍ സഞ്ചരിച്ചു
സ്വപ്നങ്ങളോട് കലഹിച്ചും ,
ഓര്‍മ്മകളോട് സംവദി ച്ചുമുള്ള ദിവസങ്ങള്‍
എപ്പോഴെങ്കിലും  നീ വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
ഇടക്കെപ്പെഴോ അപ്രതീക്ഷിതമായി കടന്നു വന്ന
ജീവിത യാധാര്ത്യങ്ങള്‍ക്ക്  മുന്നില്‍ എന്റെ സ്വപ്‌നങ്ങള്‍ അകലെയാവുകയാണ്


ഞാനൊന്ന്  കണ്ണടച്ചു തുറക്കുമ്പോഴേക്കും 
ജീവിതത്തിന്റെ ദിശ മാറി പോവുകയാണ്

ജീവിതം അങ്ങനെയാണ് ഒരു യാത്ര പോലെ
ചിലപ്പോ പാത  നല്ലതായിരിക്കും , 
ചിലപ്പോ നിറയെ കല്ലും , മുള്ളും നിറഞ്ഞു ...
ഇടയ്ക്കു വഴിയറിയാതെ നിന്ന് പോവാം  .
ജീവിതത്തിന്റെ 
പുതിയ പാഠങ്ങള്‍ പഠിക്കുമ്പോള്‍
 ശരിക്കും ഞാന്‍ നിന്നെ മറന്നു
നിറയെ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്ന 
എന്റെ ഹൃദയം വരണ്ടുണങ്ങി
ഒരു മരുഭൂമിയാവുകയാണ്
കൂടെ ഉണ്ടായിരുന്നവരെല്ലാം 
മാഞ്ഞു പോവുകയാണ്


നിലാവ് പോഴിയുന്നതറിയാതെ , 
മഴ പെയ്യുന്നത് കാണാതെ
എന്റെ മുറിയുടെ ഏകാന്തതയിലേക്ക് 
ഒരൊളിച്ചോട്ടം
വേദനയ്ക്ക് വല്ലാതെ കനം  വെക്കുമ്പോള്‍ 
കടലാസ്സില്‍ പകര്‍ത്തും
 നോവില്‍ മുങ്ങിപ്പോയ 
ആ അക്ഷരങ്ങളോട് കൂട്ട് കൂടി 
എത്ര ദിവസങ്ങളാണ് കൊഴിഞ്ഞു പോയത്‌

പ്രതീക്ഷകള്‍ ഒന്നുമില്ലാത്തിടത്തെക്ക് 

പിടഞ്ഞു തീരുമായിരുന്ന എന്നിലേക്ക്
ഓര്‍ക്കാപ്പുറത്ത് ഒരു നാള്‍ നീ വന്നു
ആദ്യം അത്ഭുതമായിരുന്നു 
കാത്തിരുന്നപ്പോഴൊന്നും വരാതെ....
വര്‍ഷങ്ങള്‍ക്കു ശേഷം 
എന്റെ കണ്ണുകളിലെ നിര്‍വികാരത മറഞ്ഞു 
പരിഭവം നിറയുകയാണ്
ഇത് വരെ എന്നില്‍ നിന്നും 
ഒളിച്ചു കളിച്ചതിന്റെ പരിഭവം .


നമുക്കിടയില്‍ അകലങ്ങള്‍ ഇല്ലായിരുന്നത് കൊണ്ടായിരിക്കാം
ഞാന്‍ അടുക്കുകയായിരുന്നു 
നിന്നിലേക്ക്
നിന്റെ ഹൃദയത്തിലേക്ക്
എന്റെ വേദനകള്‍ കടലാസ്സിനുമാപ്പുറത്തെക്ക് 
ആദ്യമായി പങ്കു വെക്കപ്പെടുകയാണ് നിന്നിലേക്ക് ...


പുറത്തു നല്ല മഴ പെയ്യുന്നുണ്ടായിരുന്നു 
ഞാനും പെയ്യുകയായിരുന്നു  നിന്നിലേക്ക്
കുറെ നാളത്തെ കൂട്ടി വെച്ച നോവ്‌ 
നിന്നിലേക്ക് പെയ്തു തോരുകയാണ് .


വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ ഹൃദയത്തിലേക്ക് 
വെളിച്ചത്തിന്റെ 
ചെറിയൊരു തുള വീഴുകയാണ്


പിന്നെ ആ വെളിച്ചത്തിലൂടെ
 നീ പുതിയൊരു ലോകം കാണിച്ചു തന്നു
നിന്റെ കൈ പിടിച്ചു ഞാന്‍ നടന്നു 
വഴിയിലെമ്പാടും  നീ കഥകള്‍ പറഞ്ഞു തന്നു
വേദനയുടെ , നിസ്സഹായതയുടെ 
ത്യാഗത്തിന്റെ , നഷ്ട്ടപ്പെടലിന്റെ 
 ആത്മാര്‍ഥതയുടെ
സന്തോഷങ്ങളുടെ , പ്രതീക്ഷകളുടെ 
അങ്ങനെ നീ പറഞ്ഞു തന്ന കഥകളെല്ലാം 
ജീവിതത്തിന്റെ നേര്‍ക്കഴ്ചകലായിരുന്നു


ഞാന്‍ പോലുമറിയാതെ  
നീയെന്നെ തിരിച്ചെടുക്കുകയായിരുന്നു 
എന്റെ നിറമുള്ള സ്വപ്നങ്ങളിലേക്ക്.
നിന്റെ ക്രുസുര്തികളില്‍ ഞാന്‍ നിറഞ്ഞു  ചിരിച്ചു ..
നീ സമ്മാനിച്ച പുസ്തകങ്ങള്‍ 
പഴയ ആവേശത്തോടെ വായിച്ചു തീര്‍ത്തു
എനിക്കല്‍ഭുതം തോന്നുന്നു  വീണ്ടും ...
വരള്‍ച്ച ബാധിച്ച എന്റെ ഹൃദയത്തിലേക്ക്
 നീയെങ്ങനെയാണ് മഴ വര്‍ഷിച്ചത് 

Saturday 25 August 2012

നിലാവ് പെയ്യുന്നു ....

നിറ നിലാവ് പൊഴിയുന്ന 
നിശബ്ദമായ  രാത്രികള്‍ക്ക് 
കൂട്ടിരിക്കാന്‍ 
എനിക്കിഷ്ടമാണ് .....

ആകാശത്തു പൂത്തു നില്‍ക്കുന്ന 
അമ്പിളിമാമന്റെ ചോട്ടില്‍ 
പ്രണയം പൂത്ത ഹൃദയവുമായി ഞാന്‍ 

നിലാവ് പെയ്യുന്ന രാത്രികള്‍ക്ക് 
നിന്റെ മുഖമാണെന്ന് തോന്നും 
നിന്റെ പുഞ്ചിരി 
നിന്റെ നോട്ടം 
നിന്റെ കൃസൃതി 
നിന്റെ ശാന്തത 

അതെ ....
എനിക്ക് നിലാവെന്നാല്‍ നീയാണ് 
നിലാവ് പെയ്യുകയാണേന്നാല്‍ 
നീ  പെയ്യുകയാണ് ......